ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

ചൂല്


ചൂല്
'! ചൂലേ -'
യെന്ന പ്രഭാത ഗാനത്തിനു മുമ്പ് ,
(അത്
എന്നേ
ഗാനംപോലെ
ആസ്വദിക്കാന്‍ തുടങ്ങിയിരുന്നില്ല !)
അകവും
മുറ്റവും
പരിസരവുമെല്ലാം
വ്യാകരണത്തെറ്റില്ലാതെ
തൂത്തുവാരി
വൃത്തിയാക്കിക്കഴിഞ്ഞിരിക്കും.

കഴുകിയും തുടച്ചും വേവിച്ചും
സ്വയം വെന്തും
നക്ഷത്രങ്ങള്‍ കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും
ഒരു മൂലയില്‍ 
ചാരിവയ്കും വിധമായിക്കഴിഞ്ഞിരിക്കും. 

അപ്പോഴാവും 
വിയര്‍പ്പിന്‍ തിരകളും
കിതപ്പും
മൂട്ടഗന്ധവും
തന്നിലേക്കൊഴുകിയിറങ്ങുന്നത്
അസഹ്യതയോടെ
സ്വീകരിക്കേണ്ടിവരിക.

വ്യാകരണത്തെറ്റില്ലാതെ
വീണ്ടും
ഉണര്‍ച്ചകള്‍
കാത്തിരിപ്പുണ്ട്.
(അതിന്
ഉറക്കമില്ലല്ലോ...)