ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

ചൂല്


ചൂല്
'! ചൂലേ -'
യെന്ന പ്രഭാത ഗാനത്തിനു മുമ്പ് ,
(അത്
എന്നേ
ഗാനംപോലെ
ആസ്വദിക്കാന്‍ തുടങ്ങിയിരുന്നില്ല !)
അകവും
മുറ്റവും
പരിസരവുമെല്ലാം
വ്യാകരണത്തെറ്റില്ലാതെ
തൂത്തുവാരി
വൃത്തിയാക്കിക്കഴിഞ്ഞിരിക്കും.

കഴുകിയും തുടച്ചും വേവിച്ചും
സ്വയം വെന്തും
നക്ഷത്രങ്ങള്‍ കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും
ഒരു മൂലയില്‍ 
ചാരിവയ്കും വിധമായിക്കഴിഞ്ഞിരിക്കും. 

അപ്പോഴാവും 
വിയര്‍പ്പിന്‍ തിരകളും
കിതപ്പും
മൂട്ടഗന്ധവും
തന്നിലേക്കൊഴുകിയിറങ്ങുന്നത്
അസഹ്യതയോടെ
സ്വീകരിക്കേണ്ടിവരിക.

വ്യാകരണത്തെറ്റില്ലാതെ
വീണ്ടും
ഉണര്‍ച്ചകള്‍
കാത്തിരിപ്പുണ്ട്.
(അതിന്
ഉറക്കമില്ലല്ലോ...) 


ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

കവിത

ചുമട്ടുകാരി
ഉടല്‍ജീവിതം ഭാരമാകുന്ന ഓരോ സ്ത്രീക്കും ..ഉടല്‍ ഭാരമാകുന്ന ഓരോ സ്ത്രീയും ചുമട്ടുകാരികള്‍ മാത്രമാണ് .
ചുമടുമായവള്‍...
സ്വന്തം ചുമടുമായവര്‍ -
ഉടലുഭേദിച്ചു തെറിച്ചുനില്‍ക്കുന്ന
കുപിതകൌമാരം
കനത്ത ചുമടായി വരിഞ്ഞുചുറ്റുന്നു.

കുളിച്ചുശുദ്ധയായ് തിരിച്ചുപോരുമ്പോള്‍
തിണര്‍ത്തരക്തത്തിന്‍ മണല്ത്തരികളി -
ന്നരികത്തുനിന്നു വിളിച്ചു ചൊല്ലുന്നു :
ഉടലെഴുത്തെല്ലാം കനമായ് നില്‍ക്കുമ്പോള്‍
ചുമടുകളെത്ര നിനക്കിത്എല്ക്കുവാന്‍ .
അടുക്കളച്ചുമ,ടകത്തളച്ചുമ,ടടര്‍ന്നജീവിത-
ചുമടുകളെത്രയവശേഷിക്കുന്നു.
ചുമടിതെങ്ങനെ യിറക്കിവെച്ചിടും!
അടുത്ത ജന്മത്തില്‍ ചുമടൊഴിയുമോ?
പിറവിയില്ത്തന്നെ ഞെരിഞ്ഞോടുങ്ങുമോ?


നാവ്

പണയം വെയ്ക്കുവാന്‍
ഒന്നുമില്ലാത്തപ്പോഴാണ്
അത്
വേണ്ടിവന്നത് .
മുറിവേറ്റുപിടഞ്ഞവരും
കഴുത്തറ്റുപോയവരുടെ ബന്ധുക്കളും
പല (നില )പാട്
അറുത്തുമാറ്റാനുദ്യോഗിച്ചു
പരാജയരുചിയറിഞ്ഞവരും
അത്
നന്നായെന്നു
പരസ്പരം മന്ത്രിക്കുകമാത്രം ചെയ്തു .
എനിക്കിപ്പോഴും
ശുഭാപ്തിവിശ്വാസമുണ്ട് ....
പണയം വെക്കേണ്ടിവന്നവരോട്
വിറ്റവര്‍ക്കും
ജപ്തി ചെയ്യപ്പെട്ടവര്‍ക്കും
എന്തുചെയ്യുവാന്‍ കഴിയും !!