ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

കവിത

ചുമട്ടുകാരി
ഉടല്‍ജീവിതം ഭാരമാകുന്ന ഓരോ സ്ത്രീക്കും ..ഉടല്‍ ഭാരമാകുന്ന ഓരോ സ്ത്രീയും ചുമട്ടുകാരികള്‍ മാത്രമാണ് .
ചുമടുമായവള്‍...
സ്വന്തം ചുമടുമായവര്‍ -
ഉടലുഭേദിച്ചു തെറിച്ചുനില്‍ക്കുന്ന
കുപിതകൌമാരം
കനത്ത ചുമടായി വരിഞ്ഞുചുറ്റുന്നു.

കുളിച്ചുശുദ്ധയായ് തിരിച്ചുപോരുമ്പോള്‍
തിണര്‍ത്തരക്തത്തിന്‍ മണല്ത്തരികളി -
ന്നരികത്തുനിന്നു വിളിച്ചു ചൊല്ലുന്നു :
ഉടലെഴുത്തെല്ലാം കനമായ് നില്‍ക്കുമ്പോള്‍
ചുമടുകളെത്ര നിനക്കിത്എല്ക്കുവാന്‍ .
അടുക്കളച്ചുമ,ടകത്തളച്ചുമ,ടടര്‍ന്നജീവിത-
ചുമടുകളെത്രയവശേഷിക്കുന്നു.
ചുമടിതെങ്ങനെ യിറക്കിവെച്ചിടും!
അടുത്ത ജന്മത്തില്‍ ചുമടൊഴിയുമോ?
പിറവിയില്ത്തന്നെ ഞെരിഞ്ഞോടുങ്ങുമോ?


നാവ്

പണയം വെയ്ക്കുവാന്‍
ഒന്നുമില്ലാത്തപ്പോഴാണ്
അത്
വേണ്ടിവന്നത് .
മുറിവേറ്റുപിടഞ്ഞവരും
കഴുത്തറ്റുപോയവരുടെ ബന്ധുക്കളും
പല (നില )പാട്
അറുത്തുമാറ്റാനുദ്യോഗിച്ചു
പരാജയരുചിയറിഞ്ഞവരും
അത്
നന്നായെന്നു
പരസ്പരം മന്ത്രിക്കുകമാത്രം ചെയ്തു .
എനിക്കിപ്പോഴും
ശുഭാപ്തിവിശ്വാസമുണ്ട് ....
പണയം വെക്കേണ്ടിവന്നവരോട്
വിറ്റവര്‍ക്കും
ജപ്തി ചെയ്യപ്പെട്ടവര്‍ക്കും
എന്തുചെയ്യുവാന്‍ കഴിയും !!